ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി പുഴ പാലത്തിന്റെ ബലപരിശോധന വീണ്ടും നടത്തുന്നു. രണ്ടുദിവസമായി നടത്തുന്ന പരിശോധനയെ തുടർന്ന് ദേശിയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മുരിങ്ങൂർ മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. പാലത്തിൽ മെഷീൻ നിർത്തിയിട്ടാണ് ബലപരിശോധന നടത്തുന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ പാലത്തിന്റെ ബെയറിംഗുകൾക്ക് തകരാർ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഫെബ്രുവരി 25 മുതൽ പാലം അടയ്ക്കാൻ തീരുമാനിച്ചു.
എന്നാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വർധിക്കുമെന്നുകണ്ട് ജില്ലാ കളക്ടർ അനുമതി നൽകിയില്ല. കഴിഞ്ഞദിവസം കളക്ടർ സ്ഥലത്തെത്തി വിലയിരുത്തി. എന്നാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഗുരുതരമാകുമെന്ന് ചൂണ്ടിക്കാട്ടി സനീഷ്കുമാർ ജോസഫ് എംഎൽഎയും ജനപ്രതിനിധികളും എതിർത്തു. ഇതിനെ തുടർന്നാണ് ഉടനെ പാലം അറ്റകുറ്റപ്പണി വേണ്ടിവരുമൊയെന്ന് പരിശോധിക്കുന്നത്.